Tuesday, December 6, 2011

ഫോട്ടോ ഫിനിഷ്



മുൾവേലികൾ അതിരിടുന്ന ഇടവഴിയിലൂടെ

നിങ്ങൾ സൈക്കിൾ ചവിട്ടി വരുന്നത്,

ബൈക്കിൽ വരുന്നത്,

ഇരുചക്രത്തിൽതന്നെ നാലുകാലിൽ

വളഞ്ഞുപുളഞ്ഞുവരുന്നത്

എല്ലാം ഒരേസമയത്ത് തന്നെ എടുത്തുവെക്കുന്നുണ്ട്

വിറയ്ക്കുന്നചുണ്ടുകളുമായ്

ഒരു കുട്ടി മൈക്കിനുമുന്നിൽനില്ക്കുന്നത്

കോളേജ് കുമാരനായ്, ടിപ്പനായ്, വോട്ട് തേടുന്നത്

പാടുന്നത്.എല്ലാം

ചെറിയചെറിയ വ്യത്യാസങ്ങൾ വെച്ച്

ചില ചില മിനുക്കുപണികൾമാത്രം ചെയ്ത്

എടുത്തുവെക്കുന്നുണ്ട്

അവളെ നോക്കുമ്പോൾ

കൺപോളകൾ ഉയർത്താൻ ശ്രമിച്ച്

വീണ്ടും ശ്രമിച്ച്

ഭാരോദ്വഹകനെപ്പോലെ

പകുതിയിൽ ഇട്ടിട്ടുപോവുന്നത്..

സ്വന്തം ഗ്രാമത്തിലേക്ക്

വീണ്ടുംവരാൻ പറ്റാത്തതുകൊണ്ട്-

തറവാടിന്റെ കഴുക്കോലും വളകളും അഴിച്ചെടുക്കുന്നത്

മണ്ണെണ്ണവിളക്കിന്റെ ചില്ലുകുഴൽ അഴിച്ചൂരി

പൊട്ടാതിരിക്കാൻ കൊച്ചുകുട്ടിയെപ്പോലെകിടത്തുന്നത്

അതിന്റെ വർത്തുളതയിൽ

മരങ്ങളും ആകാശവും ഇളകിയാടുന്നത്

ഭസ്മക്കൊട്ടയിലെബാക്കി

പഴയപത്രത്താളിലിടുന്നത്

എല്ലാം മുൻ കൂട്ടി എടുത്തുവെക്കുന്നുണ്ട്

ജഗതിപ്പുറത്ത് ഭൂപടങ്ങൾ തെളിയുന്ന

ഹവായ് ചപ്പലിന്റെ ഷോട്ടിൽ

നിങ്ങൾ നടന്നുതീർക്കേണ്ടദൂരം,

കടന്നുപോകേണ്ട കടൽനീലകൾ

എല്ലാം ഭംഗിയായ് പറയുന്നുണ്ട്

നനഞ്ഞഭസ്മക്കുറിവിളറുമ്പോൽ

തെളിയുന്നകിഴക്കും

ഉണങ്ങുന്ന കൽ‌പ്പടവുകളും

കുളത്തിന്റെ നീല ശാന്തതയിൽ

കിളികളുടെ നിഴൽ പറന്നു നടക്കുന്നതും എടുത്ത്

നിങ്ങൾ കിടന്ന് ഇൻലാൻഡ് വായിക്കുന്നതുമായി

സംയോജിപ്പിക്കുന്നുണ്ട്

അർദ്ധരാത്രി

ലോഡ്ജ് മുറിയുടെ റോഡിലേക്ക് തുറക്കുന്ന ജനൽ

വെളിച്ചത്തോടൊപ്പം തുറന്ന്

നിങ്ങൾ ഒരുസിഗററ്റ് കൊളുത്തന്നത്

നമ്പറിട്ടുവെച്ചിട്ടുണ്ട്

ഏതു ഗ്രൂപ്പ് ഫോട്ടോയിലും

ആദ്യം നിങ്ങളെത്തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ

ഈ എടുപ്പുകാരനെ ഒരിക്കൽ തിരയുന്നുണ്ട്

അയാൾ അപ്പോൾ

മുൾവേലികൾ അതിരിടുന്ന ഇടവഴിയിലെ

സൈക്കിളിന്റെ,ബൈക്കിന്റെ ചക്രപ്പാടുകൾ മായ്ക്കാൻ

കലാസംവിധായകന് നിർദ്ദേശംനൽകുകയാണ്

നിങ്ങൾ നോക്കുമ്പോഴേക്കും

ഇലച്ചാർത്തിൽ മറഞ്ഞുപോകുന്നുമുണ്ട്

ഇതാ..ഇപ്പോൾ കറുത്തതുണികൊണ്ടു തലമൂടിയ

ആ പടം പിടിപ്പുകാരൻ നിങ്ങളോട് പറയുന്നു:

ചിരിക്കൂ

Tuesday, November 22, 2011

ഓർമ്മയുണ്ടോ ഈ മുഖം?



ട്രെയിനിലാണ്

ഇരുമ്പിന്റെ, മധുരനാരങ്ങയുടെ

മണം ചൂളം വിളിക്കുന്നു.

എന്നെ ഓർമ്മയില്ലെ?

അയാൾ അടുത്തുവന്നു ചോദിച്ചു

ഉത്തരംകിട്ടാഞ്ഞപ്പോൾ ഒരു ക്ലു ഇട്ടു..

സാറിന് ഓഫിസിലെ ചാവി കളഞ്ഞുപോയ അന്നത്തെ അതേ മുഖം

എന്നിട്ടും ഓർക്കുന്നില്ലേ?

ഞാനല്ലെ അന്ന് വന്ന് തുറന്നത്?

ഓ..ശരിയാ

ആ നിമിഷത്തിൽ

ഓർമ്മ, കിലുക്കത്തോടെ

വിജാഗിരിഞരക്കത്തോടെ

മലർക്കെത്തുറന്നു

ഓർമ്മ വലിയ ഇരുമ്പുഷെൽഫ് തന്നെ

മറവിയുടെ പ്രാവുകൾ കുറുകുന്ന ശബ്ദംകേൾക്കാൻ

കുറെ തുളകൾ ഇട്ടുവെച്ചത്

അതോ അത് ഭൂൽഭുലയ്യയിൽ അലയുന്ന

ഏകാന്ത സന്ദർശകനോ?

തലയുടെ പഴകിയ റൊട്ടിയിലകപ്പെട്ട ഉറുമ്പോ?

ട്രെയിൻ പായുകയാണ്

മനുഷ്യരെ അടുക്കിവെച്ച ഇരുമ്പുഷെൽഫ് ഇരമ്പുകയാണ്

ഇപ്പോൾ ഞാൻ വെറുതെ തലമുടിയിൽ പിടിച്ചുവലിക്കുന്നു

എന്തിന്?

Monday, November 21, 2011

സംശയം


ഒരുസിനിമാ പാട്ട്-

ആർ പാടി,

ആരെഴുതി,

ആർ സവിധാനം ചെയ്തു,

ഏത് പടത്തിൽ

എന്നിങ്ങനെയൊക്കെ ചോദിക്കാമെങ്കിലും

ഏത് പടത്തെ കൊഴിച്ചിട്ടാൽ തന്നെ

ഒരു പാട്ടിന്

ചുരുങ്ങിയത് മൂന്ന് സംശയങ്ങൾ സഹജം

ഇനി മലയാളത്തിന് പുറമെ

തമിഴ്, ഹിന്ദി എന്നിവകൂടി വരുമ്പോൾ

സംഗതി മാറുന്നു-

മുപ്പത്തി മുക്കോടി സംശയങ്ങളാവുന്നു

മാത്രവുമല്ല

ഏത് നേരത്തും ഇതിന് കേറി വരികയും ചെയ്യാം-

അതാണ് പ്രശ്നം

കര്യം, സംഗതി മനസ്സിലാണല്ലോ, ഏത്?

പാതിരായ്ക്ക്

നിലം തൊടാത്ത സാരിപോലെ ഒരു വരവുണ്ട്

അന്നേരം

സംശയങ്ങൾ പുംബീജങ്ങളെപ്പോലെ

വാലിളക്കിപ്പായും

അണ്ഡമാണെങ്കിൽ എപ്പോഴത്തെയും പോലെ

കണ്ടഭാവമില്ല

ഒരുസംശയം മറ്റൊരു സംശയത്തോട്

സംസാരിക്കുമ്പോൾ

മറ്റുരണ്ടുസംശയങ്ങൾ

സംസാരിക്കുന്നേയില്ല

തലപൊക്കാതെ കിടക്കുകയാണ്

ഉറക്കം നടിക്കുമ്പോൾ

കാതാണല്ലോ കണ്ണ്

ഇതൊരു രോഗമാണോ ഡോക്റ്റർ?

Sunday, September 18, 2011

A Street Play as Seen by a Woman

The play begins

When the crowd of men

Forms a garland of bodies

Around it,

She can watch it

Only through the slit in the crowd,

And smell life

From the action of the actor

Who plays the drunkard.

She can hear roaring laughs,

And the cries of women

And make a play

Out of each hazy sight

And each stuttering dialogue

An absurd drama

Throbbing with life

Of hearsay

And slit-vision

With legs straining on false legs

And dresses hked up.

Indian Literature-July-August 2008, page 58

Original in Malayalam: Ajit

Translation : C.S.Venkiteswaran


Saturday, August 27, 2011

നാളെയാണ്..നാളെയാണ്..

എന്റെ ആദ്യ കവിതാ സമാഹാരത്തിന്റ .ലെഗ് ബിഫോർ വിക്കറ്റ്..പ്രകാശനമാണ്. ഡി.സി. ബുക്സിന്റെ വാർഷികദിനത്തിൽ തിരുവനന്തപുരത്ത് വെച്ച് ഓഗസ്റ്റ് 29ന് വൈകുന്നേരം 31/2 മണിക്ക്..സ്വാഗതം..

Thursday, July 21, 2011

അകലങ്ങളിൽ അഭയം

പറഞ്ഞിട്ടു കാര്യമില്ല,

നാട്ടിലേക്കുള്ള ബസ്സിൽക്കേറി

ലഗ്ഗേജ് മേലെവെച്ച്

വിൻഡോ സീറ്റിലിരുന്നതിനു ശേഷമേ

നീയെന്നെ ഓർക്കുന്നുള്ളു,

ഞാൻ നിനക്കെന്താണ്

പൈപ്പിനുമുന്നിൽ നിൽക്കുന്ന ക്യൂ?

തലനാരിഴയ്ക്കു ബസ്സിന്റെ ടയറിൽനിന്നും

രക്ഷപ്പെട്ട നായ?

പെട്ടെന്ന് തുറക്കുന്ന ഒരു കുട?

കരിവെള്ളമൊഴുകുന്ന അഴുക്കുചാലിലെ

ഫിൽറ്റെർതുണ്ടുള്ള സിഗറെറ്റ്?

നളെ നാളെ യെന്ന് കാറ്റിലിളകുന്ന

ലോട്ടറി ടിക്കറ്റ്?

ഏതു ഗോൾഗുമ്പസ്സിലൊളിച്ചലും ചന്ദ്രികേ

പാഞ്ഞുപോവുന്ന നിന്നിലേയ്ക്കാണ്

ഞാൻ പാഞ്ഞുവരുന്നത്

ഞാൻ പോലുമറിയാതെ

Wednesday, July 20, 2011

മുസിരിസ്

ചരിത്ര ഗവേഷകരേ..

മണ്ണടരുകൾമാന്തിയെടുക്കുമ്പോൾ കാണപ്പെട്ട

ഉടഞ്ഞുനുറുങ്ങിയ മൺപാത്രങ്ങൾ,

ചെരിഞ്ഞുകിടന്ന വിദേശനിർമ്മിത മധുചഷകം

എന്താണ് അനുമാനം?

അന്നുമുണ്ടായിരുന്നോ

കലമുടച്ച് ശൌര്യം തീർത്തവർ!

കുഴിച്ച്കുഴിച്ചുചെല്ലുമ്പോൾ മുസിരിസിൽ

ഒരു കിണർ പൊന്തിവരുന്നു

പെട്ടെന്നൊരുനാൾ മുതൽ

ആ കിണറിന്റെ കപ്പി

ക്രി.പി. എന്നാവുമോ കരഞ്ഞത്?

നോക്കൂ, ദ്രവിച്ചുപോവാത്ത ആ മരക്കുറ്റി

കമഴ്ന്നുകിടക്കുന്ന ആ മരത്തോണി

കാലത്തിന്റെ തോണി ഒന്ന് മറിച്ചിടുമോ?

അതിനുള്ളിൽ കാണുമോ

കെട്ടിപ്പിടിച്ചുകിടക്കുന്ന

രണ്ടെല്ലിൻ കൂടുകൾ?

ഏതായാലും ഒന്ന് ശ്രദ്ധിക്കുക..

കിട്ടാതിരിക്കില്ല ചില ഫോസിലുകൾ

പൊട്ടിയ ചിലമ്പ്

മണികെട്ടിയവാൾ

തലയറ്റകോഴി

ഏതെങ്കിലുമൊന്ന്

മണ്ണ് പൊള്ളയായ ഭാഗങ്ങൾ

മൂടാതെ വെക്കുക,

നാവിലൂടെപുറത്തെടുക്കാനായ്

തെറിച്ചു കിടക്കുന്ന പാട്ടുകളാവാം.!

Tuesday, July 19, 2011

വെള്ളിയാഴ്ച

പനഞ്ചോട്ടിൽ

പുതുകവിതയുടെ ബാക്കിപത്രം...

ഇരുപതുനഖങ്ങളിൽ കവിയില്ല

സെറ്റുപല്ലും

ഗൾഫ്ഗെയ്റ്റും...

Sunday, July 17, 2011

കടന്നൽ കുത്തുമ്പോൾ


ആദ്യരാത്രി

കിടപ്പുമുറിയുടെ വാതിൽ‌പ്പിടിയിൽ

ഒരു പെൺ വിരലിൽ കടന്നൽ കുത്തുമ്പോൾ

കതകു തുറക്കുന്നത്

വേദനയിലേക്കും നിലവിളിയിലേക്കും മാത്രമോ?

മുക്കുറ്റിയുണ്ടോ?

കൂവളത്തിലയുണ്ടോ?

തേനുണ്ടോ?

മഞ്ഞളുണ്ടോ?

തുളസിക്കതിരുണ്ടോ?

എവിടെപ്പോയ്-

കാറ്റ് വർത്തമാനം പറഞ്ഞിരുന്ന

മുക്കുറ്റി,

പ്രാർത്ഥിക്കുമ്പോൾ ചുണ്ടിൽ വീണ

കൂവളം,

വടക്കൻപാട്ടരിഞ്ഞിട്ട

ദേഹകാന്തി,

മുടിയേറിപടിയിറങ്ങാറുള്ള

വിശുദ്ധി?

ടോർച്ച് വെട്ടത്തിന്റെ ചിരട്ടകൊണ്ട്

ഈ ഇരുട്ടു മുഴുവൻ വറ്റുമോ?

അർദ്ധരാത്രി

അടയ്ക്കാൻ തുടങ്ങും മുറുക്കാൻ കടയിൽ

അഴിഞ്ഞുലഞ്ഞമുടിയുമായൊരുവൾ

“ചുണ്ണാമ്പുണ്ടോ”

എന്ന് ചോദിക്കുമ്പോൾ,

പറ്റുപുസ്തകം

ഐതിഹ്യമാലയാകുമ്പോൾ

മലയാളത്തിൽമരിച്ചുപോയവാക്കുകളും

മണ്ണടിഞ്ഞ ഐതിഹ്യങ്ങളും

പുനർജ്ജനിക്കുമ്പോൾ..

അതിന്നായ്

കടന്നൽ ചാവേറാവുമ്പോൾ..

Saturday, July 16, 2011

ഉറുമി

ആ‍ദ്യത്തെ ബെൽറ്റ്ബോംബ്

പൊട്ടിത്തെറിച്ചത് നാവുകൊണ്ടായിരുന്നു..

അന്ന് അല്ലിമലർക്കാവിൽ പൂരമായിരുന്നു...

Tuesday, July 12, 2011

തുറക്കാത്ത വാക്ക്

ആത്മഹത്യചെയ്യാൻ വേണ്ടിമാത്രം

ഒരുവാക്കു ജനിക്കുമോ?

നഗരത്തിൽ,

പേരുപറയാത്ത ലോഡ്ജിൽ,

നമ്പറിടാത്ത മുറിയിൽ,

അഴിച്ചപൊതിച്ചോറുപോലുലഞ്ഞു കിടക്കുന്നു

മുട്ടി മുട്ടി വിളിച്ചാലും തുറക്കാതെ

ഒരു വാക്ക്

വെന്റിലേറ്ററിലൂടെനോക്കുന്ന

റൂംബോയിയുടെ കണ്ണിൽകൊത്താൻ

വിഷവുമായ് പതിയിരിക്കുന്നോ

ഇരുട്ടിൽ ഇഴഞ്ഞ് ആ വാക്ക്!

Monday, July 11, 2011

ഗവ:ഗേൾസ് ഹൈസ്കൂൾ ഫോർ ബോയ്സ് !

ഏഴാം ക്ലാസ്സുവരെ ഞങ്ങൾ-ആൺകുട്ടികളും പെൺകുട്ടികളും- ഒരുമിച്ചാണ് പഠിച്ചിരുന്നത്. ഹൈസ്ക്കൂളിലെത്തിയതും ഞങ്ങൾ ‘ബോയ്സും’ ‘ഗേൾസു’മായി! ‘ഗേൾസി’ൽ എന്തൊക്കെയാവും വിശേഷങ്ങൾ എന്ന ചിന്ത സദാ പിന്തുടരുകയാൽ, ഗേൾസ് ഹൈസ്ക്കൂളിന്റെ പേർ ആൺകുട്ടികളിൽ ചിലർക്കൊക്കെ, ഗവർമ്മെന്റ് ഗേൾസ് ഹൈസ്ക്കൂൾ ഫോർ ബോയ്സ് എന്നായി മാറി. രണ്ടു സ്ക്കൂളുകളിലും എട്ടാം തരത്തിൽ Q വരെ ഡിവിഷനുകൾ! അങ്ങിനെ ‘തിങ്ങിവിങ്ങി’ പത്തിലെത്തിയപ്പോഴാണ് ട്യൂട്ടോറിയൽ കോളേജിന്റെ വാതിൽ തുറന്നത്.

വീണ്ടും ആൺകുട്ടികൾ പെൺകുട്ടികളെയും പെൺകുട്ടികൾ ആൺകുട്ടികളെയും കാണുന്നു; ഒരേക്ലാസ്സിലിരിക്കുന്നു. ട്യൂട്ടോറിയൽ കോളേജിന്റെ പേര്-നളന്ദ. കെട്ടിടത്തിന്റെ പഴക്കം കൊണ്ട് അതിനെക്കാൾ നല്ല പേര് അതിനു കൊടുക്കാനില്ല! മറക്കാൻ കഴിയാത്തത്, ‘നളന്ദ’യിൽ കെമിസ്ട്രി പഠിപ്പിച്ചിരുന്ന ശ്രീധരൻ മാഷും.....മാഷിന്റെ പഠിപ്പിക്കലിന്റെ രസതന്ത്രവും!

ആറ്റത്തിനു ചുറ്റുമുള്ള ഓർബിറ്റുകളിൽ ഏറ്റവും കൂടുതൽ ഊർജ്ജത്തോടെ ഓടിനടക്കുന്ന ഇലക്ട്രോണുകൾ ഏറ്റവും പുറത്തുള്ള ഓർബിറ്റിലേതായിരിക്കും. ഇതിന് ശ്രീധരൻ മാഷ് ഒരുദാഹരണം പറഞ്ഞു: ഒരു സ്ക്കൂളിൽ ഹെഡ്മാസ്റ്ററുടെ മുറി ഒരറ്റത്ത്. അവിടന്നങ്ങോട്ട് പലക്ലാസുകൾ. അങ്ങിനെയാണെങ്കിൽ ഏതു ക്ലാസ്സുമുറിയിലെ കുട്ടികളായിരിക്കും ഏറ്റവും കൂടുതൽ ഒച്ചയുണ്ടാക്കുക? ഞങ്ങളെല്ലാവരുമൊച്ചയിട്ടു: ഏറ്റവും ദൂരത്തുള്ള ക്ലാസ്സ് മുറിയിൽ!

മാഷിന്റെ ക്ലാസ്സ് സംയോജനക്ഷമത valency (രാസസംയോഗശക്തി) യെപ്പറ്റിയാണ്. മൂലകങ്ങളിലെ ഇലക്ട്രോൺ വിന്യാസത്തെ കൊയ്ത്തുകഴിഞ്ഞ വയലിൽ വെള്ളരി നടുന്നതിനോടാണ് മാഷ് ഉപമിച്ചത്. നടുവിൽ ചെറിയ ഓലപ്പുരകെട്ടി, കുണ്ടുകിണർ കുത്തി, പുരയ്ക്കുചുറ്റും വൃത്താകൃതിയിൽ പലവരികളിലായാണ് വെള്ളരി നടുക. വെള്ളരി പൂവിടുന്നു,


കായ്ക്കുന്നു, കായ് മൂക്കുന്നു..അപ്പോഴാണല്ലോ രാത്രിയിൽ വെള്ളരിക്കള്ളൻ വരിക! മാഷിന്റെ സിമ്പിൾ ചോദ്യം -കള്ളൻ ഏതുവരിയിൽ നിന്നാവും വെള്ളരി പറിക്കുക?

പിന്നീടൊരിക്കൽ സൾഫറിന്റ ഓക്സീകരണ അവസ്ഥ പഠിപ്പിച്ചപ്പോഴായിരുന്നു ക്ലാസ്സിക് ഉദാഹരണം. സൾഫർ ഡൈ ഓക്സൈഡും സൾഫർ ട്രൈ ഓക്സൈഡും ഉണ്ടല്ലോ. സൾഫറിന്റെ ഏറ്റവും പുറത്തുള്ള ഓർബിറ്റിൽ ആറ് ഇലക്റ്ട്രോണുകൾ. ഓരോ ഇലക്ട്രോണും വിട്ടുകൊടുക്കുമ്പോൾ ഓക്സീകരണ അവസ്ഥ ഓരോന്നു കൂടുന്നു. സൾഫർ ഡൈ ഓക്സൈഡിൽ നാലും സൾഫർ ട്രൈ ഓക്സൈഡിൽ ആറുമാണ് സൾഫറിന്റെ ഓക്സീകരണ അവസ്ഥകൾ. ഒക്സീകരണ അവസ്ഥയിൽ സൾഫറിന് മേലേക്ക് പോവാം, ട്രൈ ഓക്സൈഡിലെ സൾഫറിന് താഴേക്കു വരാം, ഡൈ ഓക്സിഡിലേതിനു താഴേക്കു വരികയോ മേലേക്കു പോവുകയോ ചെയ്യാം.

ക്ലാസ്സ് മുറി പെട്ടെന്ന് സെവൻസ് ഗ്രൌണ്ടിലെത്തി (ബോയ്സ് ഹൈസ്ക്കൂൾ ഗ്രൌണ്ടിൽ ഏ.കെ.ജി. സ്മാരക് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന കാലമായിരുന്നു). ടിക്കറ്റെടുത്ത് കളികാണാൻ പറ്റാത്ത കണാരനും ആണ്ടിയും ചെക്കോട്ടിയും കളികാണാൻ ഒരു തെങ്ങിൽ പറ്റിപ്പിടിച്ചു കയറുന്നു. കണാരൻ കയറാൻ തുടങ്ങിയിട്ടില്ല, ആണ്ടി പകുതി എത്തിയിട്ടുണ്ട്, ചെക്കോട്ടി തെങ്ങിന്റെ മണ്ടയിലാണ്.. മേലോട്ടുമാത്രം പോവാൻ കഴിയുന്ന കണാരൻ സൾഫർ ആകുന്നു. നടുക്കെത്തിയ-കയറാനും ഇറങ്ങാനും പറ്റുന്ന-ആണ്ടി ഡൈ ഓക്സൈഡും, ഇറങ്ങിവരാൻ മാത്രം പറ്റുന്ന ചെക്കോട്ടി ട്രൈ ഓക്സൈഡുമാണ്.

അതിനുശേഷം സ്ക്കൂൾ വിടുമ്പോൾ ഓടിപ്പോവുന്ന കുട്ടികളെ കാണുമ്പോൾ ഇലക്ട്രോണുകളും, കെമിക്കൽ റിയാക്ഷൻ പഠിക്കുമ്പോഴൊക്കെ വെള്ളരിക്കാള്ളന്മാരുംഎന്റെ മനസ്സിലെത്തി. ഇപ്പോഴും സൾഫർ ട്രൈ ഓക്സൈഡ് എന്ന് കേൾക്കുമ്പോൾ തെങ്ങിന്റെ കുരലിൽ ഇരുന്നു സെവൻസ് ഫുട്ബോൾ കാണുന്ന ചെക്കോട്ടിയെ ഞാൻ കാണുന്നു.


ശ്രീധരൻ മാഷ് സ്ക്കൂളിലൊന്നും ജോലിയിൽ കയറിയില്ല. പാർട് ടൈം റേഡിയോ റിപ്പയറിങ് ആയിരുന്നു മാഷ്ടെ പരിപാടി(അതോ പാർട് ടൈം പഠിപ്പിക്കലോ?) അദ്ദേഹത്തിന്റെ വീട്ടിലെ കോലായിലെ ഒരു ഭാഗമായിരുന്നു ഷോപ്പ്. ഞങ്ങളുടെ വീട്ടിലെ ഫിലിപ്സ് റേഡിയോ എത്രയോ തവണ, മീറ്റർ റീഡറിനോടൊപ്പമോടുന്ന കൂറയോടൊപ്പം, മാഷിന്റെ വീട്ടിന്റെ ചായ്പ്പിലെ ICU വിൽ കിടന്നിട്ടുണ്ട്.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെയടുത്ത്, ട്രാക്കരികിലെ കൈതക്കാടുകൾക്കിടയിലൂടെ നോക്കിയാൽ കാണുന്ന വീട്ടിൽ മാഷുണ്ട്, എന്തെങ്കിലും റിപ്പയർ ചെയ്യുകയായിരിക്കുമോ?

Tuesday, July 5, 2011

വിത്ത്

നിന്റെ വരികളുടെ ഉഴവുചാലിൽ
ഞാനെന്റെ കണ്ണുനട്ടു,
മയങ്ങിപ്പോയപ്പോൾ
സ്വപ്നം കതിരിട്ടു.
.

Monday, July 4, 2011

വീഡിയോ ഫാസ്റ്റ് റീവൈൻഡ്

കതിർമണ്ഡപത്തിനുചുറ്റും

കൈകോർത്തുരണ്ടുപേർ

പിന്നോട്ട് നടക്കുന്നു

അരിയും പൂവും തലയിൽ നിന്നും

പൂക്കുറ്റിപോലെ തെറിക്കുന്നു

മിന്നുന്നചോദ്യചിഹ്നമഴിക്കുന്നു

മാലയെടുക്കുന്നു

മോതിരമൂരുന്നു

നിരനിരയായ് വിഭവസ മൃദ്ധമാം

നാക്കിലനീളെ കിടക്കുന്നു

അവിയലോലൻശർക്കര ഉപ്പേരിപോയ്

ഇലയത് ശൂന്യമായ് തീരുന്നകാഴ്ചയിൽ

നാക്കിലയോരത്ത് കയ്പ്പുള്ളവാക്കുപോൽ

ഉപ്പുമാത്രംചിരിക്കുന്നമാത്രയിൽ

ഉപ്പുതിന്നുന്നവർക്ക്കുടിക്കുവാൻ

ചുക്കുവെള്ളം നിറച്ചഗ്ലാസ്സെത്തുമ്പോൾ

വീഡിയോoops!

Saturday, July 2, 2011

രണ്ടുപേർ

ഒരാൾ
വാക്കുകളുടെ പച്ചിലയിളകുന്ന മരം
മറ്റൊരാൾ
അതിൽ ഞാഴ്ത്തിയിട്ട നിഴൽക്കൂട്

Thursday, June 30, 2011

കണ്ടവരുണ്ടോ?


സിനിമാക്കൊട്ടക വീർപ്പടക്കി നിൽക്കേ
ഷീല പറഞ്ഞു:
ഒരു ദുർബല നിമിഷത്തിൽ…

കഴുത്തിലൊരു കുഴിതെളിയിച്ച്
ശാരദ വിറച്ചു
ഒരു ദുർബല നിമിഷത്തിൽ…

ജയഭാരതി മുഖം കുനിച്ചു കരഞ്ഞു
ഒരു ദുർബല നിമിഷത്തിൽ…

അലക്കുകല്ലിൽ
കുളപ്പടവിൽ
വേലിക്കൽ
വയൽ വരമ്പിൽ
ഓക്കാനിച്ചു, അത്
തീന്മേശയിൽ നിന്നും
വാഷ്ബേസിനിലേക്കോടി

സമയത്തിന്റെ മണ്ണടരിൽ
വീണുപോയോ ആനിമിഷം?
അതോ റബർ ഉറകൾക്കുള്ളിൽ
ആത്മഹത്യചെയ്തോ?
കണ്ടവരുണ്ടോ?

Tuesday, June 28, 2011

ക മ


ആറ്റിക്കുറുക്കി ആറ്റിക്കുറുക്കി

കവിതയ്ക്ക്

നാലുവരിയുടെ മേലെ

ഗീറുവീഴാതായി

പിന്നെയത് രണ്ടുവരിയായി

ഇതാ ഇപ്പോൾ ഒറ്റവാക്കായി മാറി:

മറപ്പുര

അത് വളച്ചുകെട്ടിയ ഒരു വാക്ക്

നാലക്ഷരങ്ങളുടെ ചുമരിൽ

മറഞ്ഞിരിക്കുന്നു

ഓലക്കീറിലെ ഓട്ടകൾ കൊണ്ട്

അകം പുറം കാണുന്ന ഒരു കണ്ണ്

ആരുമകത്തില്ലെങ്കിലും

എന്തൊക്കെയോ നടക്കുന്നതുപോലെ

തങ്ങിനിൽക്കുന്നുണ്ട്

പരിമളസോപ്പിൻ മണം,

ആട്ടിപ്പായിച്ചിട്ടും പോവാതെ

ചുറ്റിപ്പറ്റിനിൽക്കുന്ന ദുർഗന്ധം

വരികൾ സിറോസിസ് കരൾപോലെ

തീർന്നു തീർന്നു പോവുന്നു

ഇങ്ങനെയാണ് വരികളുടെ

പ്രോഗ്രഷനെങ്കിൽ

അടുത്തത് രണ്ടക്ഷരമാവും

ആകാശംചൂടിനിൽക്കുന്ന

മറപ്പുരയ്ക്ക് വെളിയിൽ

കവിതാനഗ്നനായ് വരും

കാണുന്നവരും ചുണ്ടിൽ വിരൽ വെച്ച്

ശബ്ദിക്കാത്ത കവിതയായ് മാറും

Saturday, June 25, 2011

അറയ്ക്കൽ തമ്പുരാൻ


വെയിലറച്ചെന്ന് കരുതി
അയലിലിടുമ്പോൾ
അറച്ചുനിൽക്കുന്നു,
വെയിലിനോടെങ്ങനെ ചൂടാവും?

Monday, June 20, 2011

കശുവണ്ടിയുടെ രൂപത്തിലും ....


ഒറ്റയ്ക്കാണിന്ന്, അങ്ങിനെ പതിവില്ല

കാല്പനിക കവിതകൾ കുറെ എഴുതാനുണ്ട്

മുറ്റത്തെ കിണർ മാഹാത്മ്യം..അതാകട്ടെ ഇന്ന്

കോരിക്കുടിച്ചെന്തു മധുരം എന്നൊക്കെ

എന്തായാലും മുറ്റത്തെ കിണറിനെ

പറഞ്ഞു പറഞ്ഞു വറ്റിക്കാൻപോവുന്നു:

മഴയിൽ മദിച്ചാർത്തുപൊന്തുന്ന കണ്ണ്

വിഷുവിന് കൈനീട്ടത്തുട്ടാവും കണ്ണ്

തുടിയുരുട്ടിപ്പാട്ടുപാടി പുലർച്ചയിൽ

ഒരു കോരിയിൽ കേറിയുയരുന്ന കണ്ണ്

കവിയിൽ കൃപാരസമായെത്തും കണ്ണ്

കഥയിൽ മുങ്ങാങ്കുഴി വീണാഴും കണ്ണ്

ഒരു ഗർജ്ജനത്തിന്റെ നിഴലേറ്റി മുയലിന്റെ

ചിരിയോളച്ചുറ്റുകൾ കുമിയുന്ന കണ്ണ്

പഴമൊഴിപ്പടവിലെ തവളയും, കാമന്റെ

കൊടിയിലെ പരൽകളും

പുളയുന്ന കണ്ണ്

അരിയും തിരിയും പൊലിയും പൊലിയുന്ന

പുകമുറ്റുമമ്പലക്കാവിലെക്കണ്ണ്

വറ്റാറായി.വരണ്ടു

ഒരെണ്ണം കൂടെ വേണം

സോഡ വേണ്ട..

മിനെറൽ വാട്ടർ മതി

ബില്ലും വന്നോട്ടെ

ഛെ! എന്താണിതിങ്ങനെയൊക്കെ തോനുന്നത്/

ആരിദ്?

മിനറൽ വാട്ടർ ബോട്ടിലോ

അകം പുറം മറിഞ്ഞു വന്ന കിണറോ?

ഗ്ലാസ്സിലേക്ക് വെള്ളം പകരുമ്പോൾ കേൾക്കുന്നത്

പാദസരങ്ങൾ അഴിച്ചുവെച്ച്

നാടുവിട്ടോടിപ്പോയ പുഴയുടെ ഒച്ചയോ?

കശുവണ്ടിക്ക്,

കീടനാശിനി തളിച്ച

ഗർഭസ്ഥശിശുവിന്റെ രൂപമോ?

ഇനി എറ്റവും പ്രധാനമായ,

നിങ്ങളേവരും കാത്തിരിക്കുന്ന,

കവിത അവസാനിപ്പിക്കൽ എന്ന

കർത്തവ്യത്തിലേക്ക് കടക്കട്ടെ

തൽക്കാലത്തേക്കാണു കേട്ടോ..

നാടു കടത്തിയ പൂച്ചയെപ്പോലെ അത് വരും

നാമൊക്കെ കവിതയിൽ നിന്നും

എഴുന്നേറ്റുപോവുന്നതു പോലെ

നാലുകാലിൽ, ചിലപ്പോൾ


Sunday, June 19, 2011

ഹാരി


വിഷം തീണ്ടലോ

തീണ്ടൽ വിഷമോ?

സഹനം

കുത്തുവാക്കുകളാണെങ്കിൽ…
ഒരു നിമിഷം…
ശവമായ് മാറാൻ സമയം തരൂ..

Friday, June 17, 2011

റേഡിയോ ആക്റ്റീവ്


പൊടിപൊടിച്ചുകൊണ്ടിരിക്കുമ്പോൾ

പൊടിഞ്ഞുപൊടിഞ്ഞു

തീർന്നുകൊണ്ടുമിരിക്കുന്നു

വളരുന്തോറും പിളർന്ന്

പിളരുന്തോറും വളരുന്ന

തീരാത്ത ഊർജ്ജപ്രവാഹം..

പൊട്ടലും ചീറ്റലും ഇഫക്റ്റ് കൊടുക്കുന്ന

അനുസ്യൂതമായ

വിഘടന പ്രക്രിയ

ആയുസ്സിന്റെ പകുതിയായ് അറിയപ്പെടാനുള്ള

ദുർവിധി

പൊടിപൊടിച്ചുകൊണ്ടിരിക്കുമ്പോൾ

പൊടിഞ്ഞുപൊടിഞ്ഞുതീർന്നുകൊണ്ടേയിരിക്കുന്നു

തീരുന്നില്ലഎന്നല്ല..തീരില്ല..

പൊടിപിടിച്ചമാർബിൾ ഫലകങ്ങളിൽ

ശകവർഷത്തീയതികളായ്

വഴിയോരങ്ങളിൽ

അത് നമ്മെ

നോക്കിനിൽക്കുന്നു

Sunday, May 22, 2011

മൊഴിമാ‍റ്റം


വാമൊഴിയിൽ

വരമൊഴിചാലിച്ചൊരുമൊഴി,

ചോദിച്ചുചോദിച്ചുപോവുമ്പോൾ

മാറ്റിമാറ്റിപ്പറയാൻ.

മൊഴിമാറ്റുമ്പോൾ ഊർന്നുപോവാനല്ലേ

വിധി!

Saturday, May 21, 2011

ശരീരഭാഷ

നിന്റെ അഴകളവുകൾകൊത്തിയ

ചില്ലുകുപ്പിയിൽ

ഞാനെന്റെ മനസ്സൊഴിക്കുന്നു

ഇപ്പോഴതിന്

നിന്റെ ആകൃതി

Thursday, May 19, 2011

ഫേസ്ബുക്ക് സലൂൺ

നോക്കൂ

രണ്ടുകണ്ണാടിത്താളുകൾക്കകത്താണു നാം

മീശച്ചിറകടിച്ച് ചുണ്ടുകൾ

കണ്ണാടിയിൽ വന്നിരിക്കുന്നു

ഒറ്റ നോട്ടത്തിന്റെ വീശലിൽ

അനന്തതയിലെത്തുന്നു

രോമത്തെപ്പോലെ ചെറുത്തുനിൽക്കാൻ

ആർക്കാവും?

ഗറില്ലകൾപോലെ അവ

പൊന്തിവന്നുകൊണ്ടേയിരിക്കുന്നു

Tuesday, May 17, 2011

ഓർമ്മകളുടെ വാൾവ്

പഴയ ഓടിന്മേൽ

മത്തൻ വള്ളി കായ്ച്ചുകിടക്കുന്നു

നാടുവിട്ടവരുടെ ഓർമ്മയ്ക്കായ്

മുറ്റം മുറ്റി മുക്കുറ്റിയും മുത്തങ്ങയും

കഴുക്കോൽ ഈശാനകോണിൽനിന്നും

ഏതു നിമിഷവും ഭൂജാതനാവാൻ നോക്കുന്നു

പ്രണയവും വാൾവുറേഡിയോയും

തമ്മിലുള്ള അഭേദ്യ ന്ധംധ്യാനിച്ച്

സിനിമാപ്പാട്ട്

കരയുന്ന മരക്കോണിയിൽ

പടിപൂജചെയ്യുന്നു

ട്രങ്ക്പെട്ടിതുറക്കുമ്പോൾ

ജന്മിത്തംതുലയട്ടെ

പഴയ ഓടിന്മേൽ

മത്തൻ വള്ളി കായ്ച്ചുകിടക്കുന്നു

പേറ്റുകിടക്കയിൽ നിന്നും നോക്കുമ്പോലെ

ഒരു മഞ്ഞപ്പൂ തലചെരിച്ചു ചിരിക്കുന്നു

Sunday, May 15, 2011

ഇടിമുഴക്കം

വാരികയുടെ താളുകൾ മറിക്കുമ്പോൾ
അതൊരു വയൽ
വരികൾ ഉഴുതു മറിച്ചിട്ട ചാലുകൾ-
എഴുപതെൺപതുകൾ

പാവക്കൂത്ത് നാടകമാടുന്നു
കൊക്കും മൈനയും വയലിൽ
ഒന്നു പതുക്കെഎന്നാരും പറഞ്ഞുപോം
മട്ടിൽ ചൊല്ലും കവിത കേൾക്കുന്നു

അലസയൌവനത്തിന്റെ വെയിലുംനിഴലും
പതിനഞ്ചുനായും പുലിയും കളിക്കുന്നു
കളിക്കളത്തിൽ തെളിയുന്നു
കാക്കിട്രൌസറിട്ട പോലീസ്

വിപ്ലവത്തിന്റെ കാഴ്ചപ്പാടുകൾ
തോക്കിൻ കുഴലിലൂടെ വായിക്കുന്നു
വിവർത്തനം ചെയ്ത വരയൻ കുതിരയെ
വരമ്പിലാരോ തേച്ചുകുളിപ്പിക്കുന്നു
കന്നുകുട്ടിയായ്മാറി മണികിലുക്കി
അതെന്റെ മലയാളാത്തിലെത്തുന്നു

ഉമ്മറത്തെത്തുമ്പോൾ
തോട്ടം മുഴുവൻ
പൂത്തുനിൽക്കുന്നു
മുറ്റമടിക്കുന്ന പെങ്ങളോട്
ഉദ്വേഗത്തോടെ ചോദിക്കുന്നു:
നീ ഒരിടിമുഴക്കം കേട്ടോ?”