അമ്പലക്കുളത്തിൽ മുങ്ങി
തമ്പുരാട്ടികൾ പോകവെ
തീണ്ടാപ്പാടകലം തീർക്കാൻ
നീങ്ങിനേൻ മതിലോരമായ്
അപ്പോഴെൻ വിരലിൽ തൊട്ടു
വെള്ളത്തണ്ടിൻ തണു
പച്ചപ്പന്നൽ വിടർത്തി
പുരാതനമാം മണം
മാറിപ്പോയ് എന്റെയുടൽ
മതിൽപറ്റിപ്പച്ചയായ്
മറഞ്ഞിരുന്നു അതിലെന്റെ
മനമൊരു പുൽ ച്ചാടിയായ്
അക്കൊല്ലം തീർത്തൂ ഞാനും
ഓണത്തിനുപൂക്കളം
അതിൽ വിടർന്നൊരു കേരളം
നിറഞ്ഞുമതിൽ പ്പച്ചയാൽ
എവിടെപ്പോയ് പൂക്കളൊക്കെ?
മൂത്തവർവന്ന് ചോദിച്ചു
മൂന്നാമത്തെ അടിയാണെന്നെ
അന്ന് വീഴ്ത്തിയതോർക്കുന്നു
ഇന്നുമെന്റെ മനസ്സിന്റെ
മുറ്റത്തുണ്ടൊരുപൂക്കളം
അതിലുണ്ടൊരു കേരളം
മതിൽ പ്പച്ചക്കേരളം