Tuesday, February 12, 2013

പ്രകാശം പരത്തുന്ന മരക്കൊമ്പ്


ചില കൊമ്പുകളങ്ങിനെയാണ്
ഭൂമിക്കുസമാന്തരമായി അങ്ങിനെ വളരും
എന്നെയൊന്ന് ഊഞ്ഞാലുകെട്ടിച്ചയക്കൂ
എന്ന് പറമ്പ് മുഴുവൻ നിറയും
കാറ്റിലെത്ര ഉലഞ്ഞാലും
ഊഞ്ഞാലിന്റെ ചിന്തയിൽ വീണ്ടും വളരും
അതുകൊണ്ടാവാം
നിലാവ് നിഴലിൽ പൂവെക്കുന്ന രാത്രിയിൽ
നക്ഷത്രങ്ങളായ് മാറിപ്പോയ
വളപ്പൊട്ടുകളെ ഓർത്തുപോയത്
ഊഞ്ഞാൽകെട്ടുന്ന മാത്രയിൽ
ആരും കയറുന്നതിനു മുൻപാടുന്ന
കാറ്റിനെ ഓർത്തത്
വെള്ളം തെറിപ്പിക്കുന്നപോലെ
പെൺകുട്ടികൾ ചിരിക്കുന്നത്
അന്നത്തെപ്പോലെ ഇന്ന് കേട്ടത്
കരിയിലകൾ ഇരുട്ട്കുടിച്ച് ജീവൻ വെച്ചത്
കെട്ടകൈത്തിരിമണത്തത്
കാണാക്കൊമ്പത്തെ ഇലകളിൽ
പേടിയോടെ ഉമ്മവെച്ചത്
പാതിപാടിയ പട്ടിൻ വരിപോൽ
മുളങ്കൂട്ടം നിന്നത്
പാമ്പൂരിയിട്ട ഉറപോലെ
പകലിഴഞ്ഞെത്തിയത്
മരക്കൊമ്പേ മരക്കൊമ്പേ .
അകക്കാമ്പിൽ തിരിയിട്ട മരക്കൊമ്പേ..
എന്നെഊഞ്ഞാലാക്കാൻ കൊണ്ടുവന്ന
കയറിതാ ..ഉഞ്ഞാലാക്കൂ
പഴയപോലെ ആദ്യം കാറ്റിന്,
പിന്നെ പാട്ടിന്,
പ്രണയത്തിന്.