Leg Before Wicket
Tuesday, February 12, 2013
പ്രകാശം പരത്തുന്ന മരക്കൊമ്പ്
Wednesday, May 9, 2012
ഹൊസൂർ

Saturday, April 7, 2012
മതിൽ പ്പച്ച
അമ്പലക്കുളത്തിൽ മുങ്ങി
തമ്പുരാട്ടികൾ പോകവെ
തീണ്ടാപ്പാടകലം തീർക്കാൻ
നീങ്ങിനേൻ മതിലോരമായ്
അപ്പോഴെൻ വിരലിൽ തൊട്ടു
വെള്ളത്തണ്ടിൻ തണു
പച്ചപ്പന്നൽ വിടർത്തി
പുരാതനമാം മണം
മാറിപ്പോയ് എന്റെയുടൽ
മതിൽപറ്റിപ്പച്ചയായ്
മറഞ്ഞിരുന്നു അതിലെന്റെ
മനമൊരു പുൽ ച്ചാടിയായ്
അക്കൊല്ലം തീർത്തൂ ഞാനും
ഓണത്തിനുപൂക്കളം
അതിൽ വിടർന്നൊരു കേരളം
നിറഞ്ഞുമതിൽ പ്പച്ചയാൽ
എവിടെപ്പോയ് പൂക്കളൊക്കെ?
മൂത്തവർവന്ന് ചോദിച്ചു
മൂന്നാമത്തെ അടിയാണെന്നെ
അന്ന് വീഴ്ത്തിയതോർക്കുന്നു
ഇന്നുമെന്റെ മനസ്സിന്റെ
മുറ്റത്തുണ്ടൊരുപൂക്കളം
അതിലുണ്ടൊരു കേരളം
മതിൽ പ്പച്ചക്കേരളം
തെളിവെടുപ്പ്
Monday, March 12, 2012
Tuesday, December 6, 2011
ഫോട്ടോ ഫിനിഷ്
മുൾവേലികൾ അതിരിടുന്ന ഇടവഴിയിലൂടെ
നിങ്ങൾ സൈക്കിൾ ചവിട്ടി വരുന്നത്,
ബൈക്കിൽ വരുന്നത്,
ഇരുചക്രത്തിൽതന്നെ നാലുകാലിൽ
വളഞ്ഞുപുളഞ്ഞുവരുന്നത്
എല്ലാം ഒരേസമയത്ത് തന്നെ എടുത്തുവെക്കുന്നുണ്ട്
വിറയ്ക്കുന്നചുണ്ടുകളുമായ്
ഒരു കുട്ടി മൈക്കിനുമുന്നിൽനില്ക്കുന്നത്
കോളേജ് കുമാരനായ്, ടിപ്പനായ്, വോട്ട് തേടുന്നത്
പാടുന്നത്….എല്ലാം…
ചെറിയചെറിയ വ്യത്യാസങ്ങൾ വെച്ച്
ചില ചില മിനുക്കുപണികൾമാത്രം ചെയ്ത്
എടുത്തുവെക്കുന്നുണ്ട്
അവളെ നോക്കുമ്പോൾ
കൺപോളകൾ ഉയർത്താൻ ശ്രമിച്ച്…
വീണ്ടും ശ്രമിച്ച്
ഭാരോദ്വഹകനെപ്പോലെ
പകുതിയിൽ ഇട്ടിട്ടുപോവുന്നത്..
സ്വന്തം ഗ്രാമത്തിലേക്ക്
വീണ്ടുംവരാൻ പറ്റാത്തതുകൊണ്ട്-
തറവാടിന്റെ കഴുക്കോലും വളകളും അഴിച്ചെടുക്കുന്നത്
മണ്ണെണ്ണവിളക്കിന്റെ ചില്ലുകുഴൽ അഴിച്ചൂരി
പൊട്ടാതിരിക്കാൻ കൊച്ചുകുട്ടിയെപ്പോലെകിടത്തുന്നത്
അതിന്റെ വർത്തുളതയിൽ
മരങ്ങളും ആകാശവും ഇളകിയാടുന്നത്
ഭസ്മക്കൊട്ടയിലെബാക്കി
പഴയപത്രത്താളിലിടുന്നത്
എല്ലാം മുൻ കൂട്ടി എടുത്തുവെക്കുന്നുണ്ട്
ജഗതിപ്പുറത്ത് ഭൂപടങ്ങൾ തെളിയുന്ന
ഹവായ് ചപ്പലിന്റെ ഷോട്ടിൽ
നിങ്ങൾ നടന്നുതീർക്കേണ്ടദൂരം,
കടന്നുപോകേണ്ട കടൽനീലകൾ
എല്ലാം ഭംഗിയായ് പറയുന്നുണ്ട്
നനഞ്ഞഭസ്മക്കുറിവിളറുമ്പോൽ
തെളിയുന്നകിഴക്കും
ഉണങ്ങുന്ന കൽപ്പടവുകളും
കുളത്തിന്റെ നീല ശാന്തതയിൽ
കിളികളുടെ നിഴൽ പറന്നു നടക്കുന്നതും എടുത്ത്
നിങ്ങൾ കിടന്ന് ഇൻലാൻഡ് വായിക്കുന്നതുമായി
സംയോജിപ്പിക്കുന്നുണ്ട്
അർദ്ധരാത്രി
ലോഡ്ജ് മുറിയുടെ റോഡിലേക്ക് തുറക്കുന്ന ജനൽ
വെളിച്ചത്തോടൊപ്പം തുറന്ന്
നിങ്ങൾ ഒരുസിഗററ്റ് കൊളുത്തന്നത്
നമ്പറിട്ടുവെച്ചിട്ടുണ്ട്
ഏതു ഗ്രൂപ്പ് ഫോട്ടോയിലും
ആദ്യം നിങ്ങളെത്തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ
ഈ എടുപ്പുകാരനെ ഒരിക്കൽ തിരയുന്നുണ്ട്
അയാൾ അപ്പോൾ
മുൾവേലികൾ അതിരിടുന്ന ഇടവഴിയിലെ
സൈക്കിളിന്റെ,ബൈക്കിന്റെ ചക്രപ്പാടുകൾ മായ്ക്കാൻ
കലാസംവിധായകന് നിർദ്ദേശംനൽകുകയാണ്
നിങ്ങൾ നോക്കുമ്പോഴേക്കും
ഇലച്ചാർത്തിൽ മറഞ്ഞുപോകുന്നുമുണ്ട്
ഇതാ..ഇപ്പോൾ കറുത്തതുണികൊണ്ടു തലമൂടിയ
ആ പടം പിടിപ്പുകാരൻ നിങ്ങളോട് പറയുന്നു:
ചിരിക്കൂ…
Tuesday, November 22, 2011
ഓർമ്മയുണ്ടോ ഈ മുഖം?
ട്രെയിനിലാണ്
ഇരുമ്പിന്റെ, മധുരനാരങ്ങയുടെ
മണം ചൂളം വിളിക്കുന്നു….
എന്നെ ഓർമ്മയില്ലെ?
അയാൾ അടുത്തുവന്നു ചോദിച്ചു
ഉത്തരംകിട്ടാഞ്ഞപ്പോൾ ഒരു ക്ലു ഇട്ടു..
സാറിന് ഓഫിസിലെ ചാവി കളഞ്ഞുപോയ അന്നത്തെ അതേ മുഖം
എന്നിട്ടും ഓർക്കുന്നില്ലേ?
ഞാനല്ലെ അന്ന് വന്ന് തുറന്നത്?
ഓ..ശരിയാ
ആ നിമിഷത്തിൽ
ഓർമ്മ, കിലുക്കത്തോടെ
വിജാഗിരിഞരക്കത്തോടെ
മലർക്കെത്തുറന്നു
ഓർമ്മ വലിയ ഇരുമ്പുഷെൽഫ് തന്നെ
മറവിയുടെ പ്രാവുകൾ കുറുകുന്ന ശബ്ദംകേൾക്കാൻ
കുറെ തുളകൾ ഇട്ടുവെച്ചത്
അതോ അത് ഭൂൽഭുലയ്യയിൽ അലയുന്ന
ഏകാന്ത സന്ദർശകനോ?
തലയുടെ പഴകിയ റൊട്ടിയിലകപ്പെട്ട ഉറുമ്പോ?
ട്രെയിൻ പായുകയാണ്
മനുഷ്യരെ അടുക്കിവെച്ച ഇരുമ്പുഷെൽഫ് ഇരമ്പുകയാണ്
ഇപ്പോൾ ഞാൻ വെറുതെ തലമുടിയിൽ പിടിച്ചുവലിക്കുന്നു
എന്തിന്?