Thursday, May 19, 2011

ഫേസ്ബുക്ക് സലൂൺ

നോക്കൂ

രണ്ടുകണ്ണാടിത്താളുകൾക്കകത്താണു നാം

മീശച്ചിറകടിച്ച് ചുണ്ടുകൾ

കണ്ണാടിയിൽ വന്നിരിക്കുന്നു

ഒറ്റ നോട്ടത്തിന്റെ വീശലിൽ

അനന്തതയിലെത്തുന്നു

രോമത്തെപ്പോലെ ചെറുത്തുനിൽക്കാൻ

ആർക്കാവും?

ഗറില്ലകൾപോലെ അവ

പൊന്തിവന്നുകൊണ്ടേയിരിക്കുന്നു

Tuesday, May 17, 2011

ഓർമ്മകളുടെ വാൾവ്

പഴയ ഓടിന്മേൽ

മത്തൻ വള്ളി കായ്ച്ചുകിടക്കുന്നു

നാടുവിട്ടവരുടെ ഓർമ്മയ്ക്കായ്

മുറ്റം മുറ്റി മുക്കുറ്റിയും മുത്തങ്ങയും

കഴുക്കോൽ ഈശാനകോണിൽനിന്നും

ഏതു നിമിഷവും ഭൂജാതനാവാൻ നോക്കുന്നു

പ്രണയവും വാൾവുറേഡിയോയും

തമ്മിലുള്ള അഭേദ്യ ന്ധംധ്യാനിച്ച്

സിനിമാപ്പാട്ട്

കരയുന്ന മരക്കോണിയിൽ

പടിപൂജചെയ്യുന്നു

ട്രങ്ക്പെട്ടിതുറക്കുമ്പോൾ

ജന്മിത്തംതുലയട്ടെ

പഴയ ഓടിന്മേൽ

മത്തൻ വള്ളി കായ്ച്ചുകിടക്കുന്നു

പേറ്റുകിടക്കയിൽ നിന്നും നോക്കുമ്പോലെ

ഒരു മഞ്ഞപ്പൂ തലചെരിച്ചു ചിരിക്കുന്നു

Sunday, May 15, 2011

ഇടിമുഴക്കം

വാരികയുടെ താളുകൾ മറിക്കുമ്പോൾ
അതൊരു വയൽ
വരികൾ ഉഴുതു മറിച്ചിട്ട ചാലുകൾ-
എഴുപതെൺപതുകൾ

പാവക്കൂത്ത് നാടകമാടുന്നു
കൊക്കും മൈനയും വയലിൽ
ഒന്നു പതുക്കെഎന്നാരും പറഞ്ഞുപോം
മട്ടിൽ ചൊല്ലും കവിത കേൾക്കുന്നു

അലസയൌവനത്തിന്റെ വെയിലുംനിഴലും
പതിനഞ്ചുനായും പുലിയും കളിക്കുന്നു
കളിക്കളത്തിൽ തെളിയുന്നു
കാക്കിട്രൌസറിട്ട പോലീസ്

വിപ്ലവത്തിന്റെ കാഴ്ചപ്പാടുകൾ
തോക്കിൻ കുഴലിലൂടെ വായിക്കുന്നു
വിവർത്തനം ചെയ്ത വരയൻ കുതിരയെ
വരമ്പിലാരോ തേച്ചുകുളിപ്പിക്കുന്നു
കന്നുകുട്ടിയായ്മാറി മണികിലുക്കി
അതെന്റെ മലയാളാത്തിലെത്തുന്നു

ഉമ്മറത്തെത്തുമ്പോൾ
തോട്ടം മുഴുവൻ
പൂത്തുനിൽക്കുന്നു
മുറ്റമടിക്കുന്ന പെങ്ങളോട്
ഉദ്വേഗത്തോടെ ചോദിക്കുന്നു:
നീ ഒരിടിമുഴക്കം കേട്ടോ?”

Saturday, May 14, 2011

കൺകാണി

നിത്യഹരിത വനത്തെക്കുറിച്ചെഴുതാനിരുന്നു

ഒരു ചായ കുടിച്ചു

മൊട്ടക്കുന്നിൽ വെട്ടിയൊതുക്കിയ

തേയിലത്തോട്ടം തെളിഞ്ഞു

തേയിലനുള്ളുന്നവൾ

ഒരു നുള്ളുപോലും തിരിഞ്ഞു നോക്കുന്നില്ല്ല

വേണമെങ്കിൽ എത്ര വേണമെങ്കിലും

തിരിഞ്ഞുതിരിഞ്ഞു നോക്കാൻ പറ്റിയ ജോലിയാണ്

കാലിൽ മുള്ളൊന്നും കൊള്ളുന്നുമില്ല

മേടും പള്ളവും താണ്ടി

മാനേജരുടെ ബൈക്കിന്റെശബ്ദം

ഉദിച്ചുവരുന്നുണ്ട്

ഓരത്ത് ഒറ്റയടിപ്പാത

പേടിച്ചോടുന്നുണ്ട്,

വീട്ടിലേക്കാവാം

മരച്ചോട്ടിൽ

വടിയൂന്നി നിൽക്കുന്നുണ്ട്

നിഴലിൻ കങ്കാണി

വിജനതയിൽനിന്നുമൊരു സ്പ്രിങ്ക്ലർ

കണ്ണിൽ വെള്ളം തളിക്കുന്നു

ഭാവനയുടെ തേയിലത്തോട്ടത്തിൽ

ഒരു തളിരില ഞാൻ കടിച്ചു തുപ്പുന്നു



പുതുകവിതയിൽ വന്നത്

Sunday, April 24, 2011

മറുനാട്ടിൽ ഒരു മലയാളി

പുലർകാലത്തുള്ളിമഞ്ഞ്

വിറചുണ്ടിൽനിറയ്ക്കുന്ന

ശരണം പൊന്നയ്യപ്പസ്തുതികളില്ല

നനഞ്ഞ ഭസ്മക്കുറി വിളറുമ്പോൽ

തെളിയുന്ന കിഴക്കില്ല

കിഴക്കതിൽ വെളിച്ചത്തിൻ

കതിർകൊത്തിപ്പറക്കുന്ന മുകിലില്ല

മുകിലെയ്യും കിളിക്കൂട്ടശ്ശരങ്ങളില്ല

ഇന്നലെത്തേവർമിന്നിച്ചചൂട്ടിൽ

നിന്നുതിർന്നോരുറലുകളെല്ലാം

പൊന്നുമുക്കുറ്റിപ്പൂക്കളായ് നിൽക്കും

കുന്നിറക്കത്തിൻ പച്ചയുമില്ല

കുഞ്ഞുമൂർദ്ധാവിലുമ്മതന്നീർപ്പ

ഗംഗയുമായി പറന്നുവന്നെത്തി

കാത്തിരിക്കുന്ന വാക്കുമണക്കാൻ

പൂക്കൾതേടുന്ന തുമ്പികളില്ല

എല്ലുകോച്ചുന്ന മഞ്ഞിൽ നനഞ്ഞ്

ഞാറതെല്ലാം പറിച്ചുനടുന്ന

ഇഷ്ടദൈവങ്ങൾക്ക് തീക്കായുവാനായ്

കത്തിനിൽക്കും പടിപ്പുരയില്ല

ആരുമില്ലാത്തവർക്കാടുവാനായ്

താഴുമാൽമരവേരുകളില്ല

ആരുമോതാ കടങ്കഥക്കല്ല്

ആടിനിൽക്കും മനസ്സുകളില്ല

നൊസ്റ്റാൾജിയ ഒരു ചെടിയാണ്..

വേരറുക്കുമ്പോൾ മാത്രം വളരുന്നത്..

ജയൻ മീൻ


ഒരു സ്വർണ്ണമോതിരം കിട്ടിയിരുന്നെങ്കിൽ

ചരിത്രത്തിലേയ്ക്ക്

നാടകത്തിലേക്ക്

മറവിയുടെ ചുഴിയിൽനിന്നും

വെച്ച് പിടിക്കാമായിരുന്നു

അങ്ങാടിയിൽ വിരിമാർ പൊളിച്ച്

മുദ്രകാട്ടിക്കിടക്കാമായിരുന്നു

ഒരു സ്വർണ്ണമോതിരം കിട്ടിയിരുന്നെങ്കിൽ

വെള്ളം കൂട്ടാതെ വിഴുങ്ങാമായിരുന്നു

Sunday, April 10, 2011

ജനലോലപ്പറമ്പ്

ജനലിലൂടെ നോക്കുമ്പോൾ
ഒരുവൾ ആടിനെ മേച്ച് നിൽക്കുന്നു
കുഞ്ഞിനെവിടുന്നു,
അവളുടെ പേരെന്താണെന്ന് ചോദിക്കാൻ
തിരിച്ചെത്തി കുഞ്ഞുപറയുന്നു
പാത്തുമ്മ…