Thursday, January 13, 2011

ശുക്ലപക്ഷം

കറുത്തവാവിൻ ചിറകുതട്ടി

മറിഞ്ഞുവീഴുന്നു നിലാവിൻ മുരുട

പൊഴിഞ്ഞുവീഴുന്നു താരബീജങ്ങൾ

പതഞ്ഞൊഴുകുന്നു ശുക്ലപക്ഷം

കുതിച്ചുപായുവാനൊരുങ്ങിനിൽക്കുന്നു

പുതപ്പിനുള്ളിലെ കറുത്തവാവതിൽ

നനുത്തവാലാട്ടി ചെറിയ മീനുകൾ

കറുത്തമുയലുണ്ട് കടിച്ചുതുപ്പുന്നു

കുരുത്തിടും പച്ചത്തഴപ്പുകളെല്ലാം

Monday, January 10, 2011

ബ്ലൂ പ്രിന്റ്

എടവപ്പാതിത്തലേന്ന് സന്ധ്യയ്ക്ക്

നീലമേഘത്തെ ചുരുട്ടിയ കുഴലുമായ്

മരപ്പാലത്തിലൂടെ പുഴ കടക്കുന്നു

തണുത്തകാറ്റുവന്നൂതുമ്പോൾ

ചുരുളഴിയുന്നു കുഴൽ

കൈവിരിച്ച് നിവരുന്നു

തപസ്സിനായെത്തുന്നവന്റെ ചിത്രം

എത്താനുണ്ട്

അലമുറയിട്ട് കരയുന്ന വാഴകൾ

കുഞ്ചന്റെ കൊട്ടത്തേങ്ങകൾ

കദളിപ്പഴങ്ങൾ

മുങ്ങിപ്പോവാനുണ്ട്

പുസ്തകക്കെട്ടിനുമേലേതിരനോക്കി

അക്കരപ്പച്ചയിലടുപ്പിച്ചപ്രേമം,

ഒരക്കോലേന്തിയ കടവുകാർവർണ്ണന്റെ

ഇപ്പോൾ കിട്ടിയ വാർത്തകൾ

കുടുങ്ങാനുണ്ട്

അഴിമുഖത്തിന്റെ കടിവായിലേയ്ക്ക് പുളയുന്ന

ഒരു തടിയൻ മലമ്പാമ്പ്

വേനലിന്റെ യാത്രകൾ പാടുന്ന പുല്ലുകൾ

മീനുകളാവാൻ വാലാട്ടി നിൽക്കുന്നു

കരാറുകാരൻ

ആണികളോരോന്നായ് പിഴുതെടുക്കുന്നു

കാലുകൾക്ക് പിന്നിൽ

“കറ” “കറ” കരയുന്ന

പാലമിപ്പോൾ

കാൽ പദങ്ങളൂന്നുന്ന

പഴയ ഹാർമോണിയം

Sunday, January 9, 2011

ഇടം

അവർ ഒരുമിച്ചുനടക്കുന്നു
എപ്പോഴും

മണ്ണിനെ
വെള്ളത്തെ
സൂര്യനെ ഓർക്കുന്നില്ല
നീ നട്ടതുകൊണ്ട് മുളച്ചു എന്ന്,
നമ്മുടെ സ്നേഹം കൊണ്ട് വളർന്നു എന്ന്

അവരങ്ങനെ ഒരുമിച്ചുനടക്കുന്നു
എപ്പോഴും
മനസ്സിലാകുന്നില്ല
അറിയുന്നവർക്ക് മത്രം
മനസ്സിലാവുന്ന ആ മരുന്നു കുറിപ്പ്

സ്പേസ് ബാറിൽ തൊടാതെ എഴുതിയ
ആ വാക്യം

Thursday, January 6, 2011

മാറ്റം

ഒരു രാത്രി
ഓരിയിടൽ ഉദിച്ചുപൊങ്ങും
അന്നുമുതൽ
നീലക്കുറുക്കന്റെ കഥ
കവിതയായ്മാറും

Tuesday, December 21, 2010

വിവർത്തനം


കല്ല്യാണരാത്രിമുതൽ

അവളയാളെ

വിവർത്തനം ചെയ്തു തുടങ്ങി

അല്ലറച്ചില്ലറ ബിംബമോഷണങ്ങൾ

കണ്ടുപിടിക്കപ്പെട്ടു

വഴക്കൊന്നെങ്കിലും വേണം

മാറാതോരോ ദിനത്തിലും

എന്ന വൃത്തലക്ഷണം

ദാമ്പത്യ കാവ്യശാസ്ത്രത്തിങ്കൽ

മുതൽകൂട്ടി

വിവർത്തനം ചെയ്യുമ്പോൾ

നഷ്ടപ്പെടുന്നത് കവിത എന്ന്

ഒരു ഗാലറി ക്ലാസ്പറഞ്ഞതോർത്ത്

കുതിര എന്നയാളെഴുതുമ്പോൾ

കഴുതയെ ധ്വന്യാത്മകമായി കണ്ടു

പിന്നെപ്പിന്നെ

ഉറക്കത്തിൽ ചോദിച്ചാലും ചൊല്ലുന്ന

ഒരു കവിതയായ് മാറി

Sunday, December 19, 2010

ഹരിതകം


ചെണ്ടക്കൊട്ട് മുങ്ങിത്താണുപോവുന്ന

പച്ചക്കുന്നിൻ ചെരുവിൽ

സൂര്യനിൽനിന്ന് അന്നജമുണ്ടാക്കുന്ന

കുറ്റിച്ചെടിപോലെ

ഞാൻ എല്ലാം മലയാളത്തിൽ

സ്വാംശീകരിക്കുന്നു

മലയാളം എന്റെ ഹരിതകം

Saturday, December 4, 2010

വരിയിൽ വിരി വെച്ച്

പേരുകൊണ്ട്

കാട്ടിലൊരിടത്തിരിക്കണം

“പേരിലെന്തിരിക്കുന്നു“വെന്ന്

കറുപ്പായ് നാടുനീളെ അലഞ്ഞു

അൻവർ അലിയുടെ കവിതപ്പുറത്ത്

കാട്ടിലും ചുളുവിലൊന്നുപോയി വന്നു

കവിതയിലേക്കുള്ള ഭസ്മം

വാവരുപള്ളിയിൽ നിന്നും വാരി

കേരളക്കരയിൽ

ഒരു കന്നി മദ്യപനും

ഉണ്ടാകാതിരിക്കുമ്പോൾ

എന്ന് ആർക്കോ വാക്കും കൊടുത്തു

ശരണമില്ലയ്യപ്പാ.. എന്ന്

കവികളെക്കൊണ്ടും പറയിച്ചു

യാത്രയുടെ മരങ്ങൾ വളരുന്ന

കാൽ വേരുകൾക്കിടയിൽ

വഴിയിൽ വിരി വെച്ചു

നാലുവരി കീശയിലും വെച്ചു