വാമൊഴിയിൽ
വരമൊഴിചാലിച്ചൊരുമൊഴി,
ചോദിച്ചുചോദിച്ചുപോവുമ്പോൾ
മാറ്റിമാറ്റിപ്പറയാൻ.
മൊഴിമാറ്റുമ്പോൾ ഊർന്നുപോവാനല്ലേ
വിധി!
വാമൊഴിയിൽ
വരമൊഴിചാലിച്ചൊരുമൊഴി,
ചോദിച്ചുചോദിച്ചുപോവുമ്പോൾ
മാറ്റിമാറ്റിപ്പറയാൻ.
മൊഴിമാറ്റുമ്പോൾ ഊർന്നുപോവാനല്ലേ
വിധി!
നോക്കൂ
രണ്ടുകണ്ണാടിത്താളുകൾക്കകത്താണു നാം
മീശച്ചിറകടിച്ച് ചുണ്ടുകൾ
കണ്ണാടിയിൽ വന്നിരിക്കുന്നു
ഒറ്റ നോട്ടത്തിന്റെ വീശലിൽ
അനന്തതയിലെത്തുന്നു
രോമത്തെപ്പോലെ ചെറുത്തുനിൽക്കാൻ
ആർക്കാവും?
ഗറില്ലകൾപോലെ അവ
പൊന്തിവന്നുകൊണ്ടേയിരിക്കുന്നു
പഴയ ഓടിന്മേൽ
മത്തൻ വള്ളി കായ്ച്ചുകിടക്കുന്നു
നാടുവിട്ടവരുടെ ഓർമ്മയ്ക്കായ്
മുറ്റം മുറ്റി മുക്കുറ്റിയും മുത്തങ്ങയും
കഴുക്കോൽ ഈശാനകോണിൽനിന്നും
ഏതു നിമിഷവും ഭൂജാതനാവാൻ നോക്കുന്നു
പ്രണയവും വാൾവുറേഡിയോയും
തമ്മിലുള്ള അഭേദ്യ ബന്ധംധ്യാനിച്ച്
സിനിമാപ്പാട്ട്
കരയുന്ന മരക്കോണിയിൽ
പടിപൂജചെയ്യുന്നു
ട്രങ്ക്പെട്ടിതുറക്കുമ്പോൾ
“ജന്മിത്തംതുലയട്ടെ”
പഴയ ഓടിന്മേൽ
മത്തൻ വള്ളി കായ്ച്ചുകിടക്കുന്നു
പേറ്റുകിടക്കയിൽ നിന്നും നോക്കുമ്പോലെ
ഒരു മഞ്ഞപ്പൂ തലചെരിച്ചു ചിരിക്കുന്നു
വാരികയുടെ താളുകൾ മറിക്കുമ്പോൾ
അതൊരു വയൽ
വരികൾ ഉഴുതു മറിച്ചിട്ട ചാലുകൾ-
എഴുപതെൺപതുകൾ
പാവക്കൂത്ത് നാടകമാടുന്നു
കൊക്കും മൈനയും വയലിൽ
“ഒന്നു പതുക്കെ“ എന്നാരും പറഞ്ഞുപോം
മട്ടിൽ ചൊല്ലും കവിത കേൾക്കുന്നു
അലസയൌവനത്തിന്റെ വെയിലുംനിഴലും
പതിനഞ്ചുനായും പുലിയും കളിക്കുന്നു
കളിക്കളത്തിൽ തെളിയുന്നു
കാക്കിട്രൌസറിട്ട പോലീസ്
വിപ്ലവത്തിന്റെ കാഴ്ചപ്പാടുകൾ
തോക്കിൻ കുഴലിലൂടെ വായിക്കുന്നു
വിവർത്തനം ചെയ്ത വരയൻ കുതിരയെ
വരമ്പിലാരോ തേച്ചുകുളിപ്പിക്കുന്നു
കന്നുകുട്ടിയായ്മാറി മണികിലുക്കി
അതെന്റെ മലയാളാത്തിലെത്തുന്നു
ഉമ്മറത്തെത്തുമ്പോൾ
തോട്ടം മുഴുവൻ
പൂത്തുനിൽക്കുന്നു
മുറ്റമടിക്കുന്ന പെങ്ങളോട്
ഉദ്വേഗത്തോടെ ചോദിക്കുന്നു:
“ നീ ഒരിടിമുഴക്കം കേട്ടോ?”
നിത്യഹരിത വനത്തെക്കുറിച്ചെഴുതാനിരുന്നു
ഒരു ചായ കുടിച്ചു
മൊട്ടക്കുന്നിൽ വെട്ടിയൊതുക്കിയ
തേയിലത്തോട്ടം തെളിഞ്ഞു
തേയിലനുള്ളുന്നവൾ
ഒരു നുള്ളുപോലും തിരിഞ്ഞു നോക്കുന്നില്ല്ല
വേണമെങ്കിൽ എത്ര വേണമെങ്കിലും
തിരിഞ്ഞുതിരിഞ്ഞു നോക്കാൻ പറ്റിയ ജോലിയാണ്
കാലിൽ മുള്ളൊന്നും കൊള്ളുന്നുമില്ല
മേടും പള്ളവും താണ്ടി
മാനേജരുടെ ബൈക്കിന്റെശബ്ദം
ഉദിച്ചുവരുന്നുണ്ട്
ഓരത്ത് ഒറ്റയടിപ്പാത
പേടിച്ചോടുന്നുണ്ട്,
വീട്ടിലേക്കാവാം
മരച്ചോട്ടിൽ
വടിയൂന്നി നിൽക്കുന്നുണ്ട്
നിഴലിൻ കങ്കാണി
വിജനതയിൽനിന്നുമൊരു സ്പ്രിങ്ക്ലർ
കണ്ണിൽ വെള്ളം തളിക്കുന്നു
ഭാവനയുടെ തേയിലത്തോട്ടത്തിൽ
ഒരു തളിരില ഞാൻ കടിച്ചു തുപ്പുന്നു
പുതുകവിതയിൽ വന്നത്