പുലർകാലത്തുള്ളിമഞ്ഞ്
വിറചുണ്ടിൽനിറയ്ക്കുന്ന
ശരണം പൊന്നയ്യപ്പസ്തുതികളില്ല
നനഞ്ഞ ഭസ്മക്കുറി വിളറുമ്പോൽ
തെളിയുന്ന കിഴക്കില്ല
കിഴക്കതിൽ വെളിച്ചത്തിൻ
കതിർകൊത്തിപ്പറക്കുന്ന മുകിലില്ല
മുകിലെയ്യും കിളിക്കൂട്ടശ്ശരങ്ങളില്ല
ഇന്നലെത്തേവർമിന്നിച്ചചൂട്ടിൽ
നിന്നുതിർന്നോരുറലുകളെല്ലാം
പൊന്നുമുക്കുറ്റിപ്പൂക്കളായ് നിൽക്കും
കുന്നിറക്കത്തിൻ പച്ചയുമില്ല
കുഞ്ഞുമൂർദ്ധാവിലുമ്മതന്നീർപ്പ
ഗംഗയുമായി പറന്നുവന്നെത്തി
കാത്തിരിക്കുന്ന വാക്കുമണക്കാൻ
പൂക്കൾതേടുന്ന തുമ്പികളില്ല
എല്ലുകോച്ചുന്ന മഞ്ഞിൽ നനഞ്ഞ്
ഞാറതെല്ലാം പറിച്ചുനടുന്ന
ഇഷ്ടദൈവങ്ങൾക്ക് തീക്കായുവാനായ്
കത്തിനിൽക്കും പടിപ്പുരയില്ല
ആരുമില്ലാത്തവർക്കാടുവാനായ്
താഴുമാൽമരവേരുകളില്ല
ആരുമോതാ കടങ്കഥക്കല്ല്
ആടിനിൽക്കും മനസ്സുകളില്ല
നൊസ്റ്റാൾജിയ ഒരു ചെടിയാണ്..
വേരറുക്കുമ്പോൾ മാത്രം വളരുന്നത്..