Sunday, March 20, 2011

കരളിന്റെ കരളേ…



കരൾ ശരീരത്തിന്റെ ഉള്ളിലെ ഏറ്റവും വലിയ അവയവമാണ്. നമ്മൾ
കഴിക്കുന്നതെല്ലാം ഫിൽറ്റർ ചെയ്തു കടന്നു പോവുന്ന, സ്പോഞ്ച് പോലെ
കാണപ്പെടുന്ന ഈ അവയവത്തിന് ഒന്നര കിലോഗ്രാം തൂക്കം വരും. സ്തീകളിൽ
ഇതിന്റെ തൂക്കം ഒരു കിലോഗ്രാം മാത്രമേ ഉണ്ടാവുകയുള്ളു.
സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ മത്സ്യം പിടിക്കാൻ മുക്കുവർ
ഉപയോഗിക്കുന്ന വല പോലെയാണ് ഇത് കാണപ്പെടുക. വലക്കണ്ണികൾക്കിടയിൽ
വർണ്ണക്കടലാസ് ഒട്ടിച്ച പോലെയും കാണാം.

കരളിലെ കോടിക്കണക്കിനുള്ള കോശങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ
പുനർനിർമ്മിക്കപ്പെടുന്നുമുണ്ട്. നമ്മൾക്ക് കഴിഞ്ഞുകൂടുവാൻ
ആവശ്യമുള്ളതിന്റെ ഇരട്ടി അളവിൽ കരൾ ദൈവം ഡിസൈൻ ചെയ്തിട്ടുണ്ട്. ഒരാൾ
കരളിന്റെ പകുതി ദാനം ചെയ്താൽ അയാളുടെ പകുതി കരൾ വളർന്നു പഴയരീതിയിൽ
ആവുന്നതിനോടൊപ്പം സ്വീകരിച്ച ആളിലും കരൾ വളരും.

കരളിനെ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന സാധനം അല്ലെങ്കിൽ
ദ്രാവകമാണ് ആൽക്കഹോൾ. നശിപ്പിക്കപ്പെടുമ്പോഴും കരൾ വീണ്ടും
നിർമ്മിക്കപ്പെടുന്നു. സാഹിത്യത്തിൽ മാത്രമല്ല ശരീരത്തിലും അപനിർമ്മാണം
നടക്കുന്നുവെന്നു സാരം. മദ്യപിച്ച് ശാർദ്ദൂലവിക്രീഡിതത്തിൽ നാടൻ മദ്യപൻ
അടിച്ചുതകർക്കുന്ന അടുക്കള സാമഗ്രികൾ വീണ്ടും അടുക്കിവെക്കുന്ന ശ്രീമതി.
ക്ഷമാവതിയെ കണ്ണുനീരിനോട് മാത്രമല്ല,കരളിനോടും ഉപമിക്കാവുന്നതാണ്.
വല്ലപ്പോഴും ഉള്ളതോ നിത്യേനെ ചെറിയ അളവിലുള്ളതോ ആയ ഉപയോഗം
പ്രശ്നമുണ്ടക്കില്ല. എന്നാൽ ആൽക്കഹോളിന്റെ ദുരുപയോഗം കൊണ്ട് കരളിന്റെ
വലക്കണ്ണികൾ ആകൃതി നഷ്ടപ്പെട്ട് ചുരുങ്ങിപ്പോവുന്നു. ചുരുങ്ങിയ
കരളിലൂടെയുള്ള, തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഗതി/വേഗത കുറയുന്നു.
ട്രാഫിക് ബ്ലോക്ക് ഉണ്ടാവുമ്പോൾ മറ്റുവഴികളിലൂടെ വാഹനങ്ങൾ ഗതിതിരിച്ചു
വിടുമ്പോളെന്നതുപോലെ, രക്തത്തിന് മറ്റുവഴികളിലൂടെ തലച്ചോറിൽ
എത്തിച്ചേരേണ്ടതായി വരുന്നു. കുടലിലും മറ്റുമുള്ള രക്തവാഹിനികൾ
ഇത്തരത്തിൽ കൂടുതൽ അളവു രക്തത്തെ കടത്തിവിടാൻ വേണ്ടിയല്ല പടച്ചോൻ
ഉണ്ടാക്കിയിരിക്കുന്നത് എന്നാകയാൽ അത്തരം ദുർബല വാഹിനികൾ
പൊട്ടിപ്പോവുന്നു; പാവപ്പെട്ട മദ്യപാനി രക്തം ഛർദ്ദിക്കുന്നു. സിറോസിസ്
വന്നു കഴിഞ്ഞ ആളുടെ ജീവിതം കത്തുന്ന മെഴുകുതിരിപോലെയാണ്. ഒരുവർഷം
കത്തുന്നവ, രണ്ടു വർഷം കത്തുന്നവ.എന്നിങ്ങനെ.
അത്യുത്സാഹികളായ ചില കരളുകൾ കൂടുതൽ വേഗത്തിൽ നഷ്ടപ്പെടുന്ന കോശങ്ങൾ
പുനർനിർമ്മിക്കുമ്പോൾ അത് കരൾ അർബുദമായ് ഭവിക്കുന്നു. കരൾ “how’s that!“
എന്നു ചോദിക്കുന്നു.
ജനിതക ഘടകങളും സിറോസിസ് വരാൻ ഒരു കാരണമാണ്. ഒരു സ്ത്രീയും പുരുഷനും
ഒരേഅളവിൽ മദ്യപിച്ചു കൊണ്ടിരുന്നാൽ സ്ത്രീക്കാണ് സിറോസിസ് വരാൻ കൂടുതൽ
സാദ്ധ്യത. ഹെപ്പറ്റൈറ്റിസ്-B,C എന്നീ വൈറസ്സുകളും ഈ രോഗത്തിനു
കാരണമാവുന്നു(മദ്യപർക്കുള്ള ആശ്വാസ ഗോൾ).

ഈ രോഗത്തിന്റെ ലക്ഷണം പഴയ ഒരു ലളിതഗാനം പോലെ ലളിതം..ആദ്യത്തെ നോട്ടത്തിൽ
കാലടി .”-അതിൽ നീരുണ്ടാവും.

ലിവർ ഫങ്ഷൻ ടെസ്റ്റിൽ, രക്തത്തിലെത്തുന്ന നശിപ്പിക്കപ്പെട്ട കരൾ
കോശങ്ങളുടെ അളവാണ് കണ്ടുപിടിക്കുന്നത്. മുഴുക്കുടിയനായ ഒരാളേക്കാൾ
അങ്ങനെയൊന്നുമില്ലഎന്ന ലൈനിൽനടക്കുന്നവനെ/ളെ, ജനിതക കാരണങ്ങളാൽ,
രോഗം പിടികൂടിയേക്കാം.

മദ്യവയസ്ക്കരായ മലയാളികൾ പച്ച എന്നു പറയാൻ വായ് തുറക്കുമ്പോൾ പച്ചച്ച
പാവാടഎന്ന് പിടുത്തം വിട്ടുപോവുന്ന അവസ്ഥയിൽനിന്ന് ഒരു കൊമേർഷ്യൽ
ബ്രേക്ക് എടുത്ത് അകാല മയ്യത്തുകളായ് മാഞ്ഞുപോവുന്ന
മാരിവില്ലുകളെക്കുറിച്ച് അപശ്രുതിയിൽ, അവതാളത്തിൽ ശോകഗാനം പാടേണ്ടി
വരുന്നത് മാറ്റേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.

അതുകൊണ്ട്, പൊന്നു കുടിയന്മാരേ, കരളിന്റെ ജന്മിമാരേ, ജനിതകമായി ഈ രോഗം
വരാൻ സാധ്യതയുള്ളവരാണോ നിങ്ങൾ എന്ന് ആദ്യം ഉറപ്പു വരുത്തുക..അതിനു ശേഷം
മാത്രംകരളിനെ കരളുന്ന കരാളമായ അവനെ ഒഴിക്കുക.ചിയേർസ്!!!

എന്ന്
സ്വന്തം ഗ്ലാസ്സ്മേറ്റ്

3 comments:

  1. എന്റെ കരളേ! ആത്യന്തികമായി സാഹിത്യം മനുഷ്യനന്മക്ക് ഉതകണം എന്ന് ആധുനികോത്തരകവികൾ പോലും കരുതുന്നു, അല്ലേ? ഇതാ കാമിലാരി.

    ReplyDelete
  2. മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്. ബ്ലോഗിങ്ങിനു സഹായം

    ReplyDelete