കല്ല്യാണരാത്രിമുതൽ
അവളയാളെ
വിവർത്തനം ചെയ്തു തുടങ്ങി
അല്ലറച്ചില്ലറ ബിംബമോഷണങ്ങൾ
കണ്ടുപിടിക്കപ്പെട്ടു
വഴക്കൊന്നെങ്കിലും വേണം
മാറാതോരോ ദിനത്തിലും
എന്ന വൃത്തലക്ഷണം
ദാമ്പത്യ കാവ്യശാസ്ത്രത്തിങ്കൽ
മുതൽകൂട്ടി
വിവർത്തനം ചെയ്യുമ്പോൾ
നഷ്ടപ്പെടുന്നത് കവിത എന്ന്
ഒരു ഗാലറി ക്ലാസ്പറഞ്ഞതോർത്ത്
കുതിര എന്നയാളെഴുതുമ്പോൾ
കഴുതയെ ധ്വന്യാത്മകമായി കണ്ടു
പിന്നെപ്പിന്നെ
ഉറക്കത്തിൽ ചോദിച്ചാലും ചൊല്ലുന്ന
ഒരു കവിതയായ് മാറി