എതിർപ്രാണികൾ
ഓഫീസിൽ കുറെ പട്ടാമ്പിക്കാരികൾ
ജയ, അന്നപൂർണ്ണ,രേവതി
വെളഞ്ഞവിത്തുകൾ
നീലസാഗരം
ധ്വനിപ്രിയ കവിതാസമിതിയിൽ ചർച്ച,
ഇന്നത്തെ കവിത: മറപ്പുര
മറപ്പുര വളച്ചുകെട്ടിയ ഒരു വാക്കാണെന്നും
എന്തുവേണമെങ്കിലും
അതിനുള്ളിൽ സംഭവിക്കാമെന്നും
ഒറ്റവാക്കിൽ ഒരു കവിതയെന്നും കവി
സ്ത്രീകളുടെതാണെങ്കിൽ
അതിന് വേറൊരു മാനം എന്നൊരാൾ
പൂവിതളായ്
തലയിൽ തകർന്നുവീഴുന്നത് എന്ന് വേറൊരാൾ
മിഴികൾക്കുത്സവമേകാൻ
ഒളികണ്ണന്മാർ തിരനോക്കുമ്പോഴാണ്
സാധാരണ സാഗർ
നീലസാഗർ ആവുന്നതെന്ന് ഉള്ളിലൊരാൾ
23 x 11 സെ. മീ.
തൊഴിലന്വേഷകരെല്ലാം
സ്വന്തം മേലവിലാസം
ഉള്ളടക്കം ചെയ്യുന്നുണ്ട്
അതിനും മുൻപേ അവർ
പൂച്ചയെ നാടുകടത്തുന്നുമുണ്ട്
“എങ്ങോട്ടാ ഈ നേരത്ത്?”
“ഇതാ ഇവിടെ വരെ”
റെയിൽപ്പാളങ്ങൾക്കും
കൈതക്കാടുകൾക്കുമപ്പുറം
പുച്ചയെ വിജനതയുടെ കൈയിൽ
ഏൽപ്പിക്കുന്നുണ്ട്
നിലാവ് അതിനെ നക്കുന്നുണ്ട്
ഉള്ളടക്കത്തിനായ്
ഉള്ളുരുകി
ഇലനുള്ളി തിരിനുള്ളി
ഇളവെയിലായ്
പറമ്പിലുലാത്തുന്നുണ്ട്
ഒടുവിൽ
സ്വയം നാടുകടത്തുന്ന
ഒരു വിചിത്രമൃഗം
ഞങ്ങളുടെ ഗ്രാമത്തിൽ ജനിക്കുന്നുണ്ട്